ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ആമുഖം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു ബന്ധവുമില്ല. ഉണ്ടെങ്കില്‍, അത്‌ വായിക്കുന്നവരുടെ വെറും തോന്നലുകള്‍ ആണു. എഴുതിയ ഞാന്‍ ഉത്തരവാദി അല്ല!


-------------------------------

സ്ഥലം: ബംഗളുരു.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌.

പ്രഭാതത്തിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുന്നതേയുള്ളു. തോമസ്‌ കുട്ടി കടുവാപ്പറമ്പില്‍ എന്ന തോമാച്ചന്‍ ഇപ്പോഴും നിദ്രയിലാണു. മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌ അണു പുള്ളി. ടീമിലുള്ളവര്‍ക്ക്‌ നല്ല 'പണി' ഇന്നലെത്തന്നെ കൊടുത്തു. അയതിനാല്‍ പതുക്കെ ഓഫീസില്‍ പൊയാല്‍ മതി. നാളെ ഞാന്‍ മാനേജറയാല്‍ ഏതു കാറെടുക്കും എന്നിങ്ങനെ സ്വപ്നം കണ്ടുകൊണ്ട്‌ ആ ഉറക്കം അങ്ങനെ നീണ്ടു. അപ്പൊഴാണു മൊബൈല്‍ സംഗീതം കേള്‍പ്പിച്ചത്‌. ഉറക്കച്ചടവോടെ അദ്ദേഹം അത്‌ കാതോടടുപ്പിച്ചു.

"തോമസല്ലേ?" അങ്ങേ തലക്കല്‍ സ്വന്തം അപ്പച്ചന്‍.

"അതേ, ഞാനാ..എന്താ അപ്പച്ചാ ഈ രാവിലേത്തന്നെ വിളിക്കണേ. ഇന്നു പരീക്ഷ ഒന്നും ഇല്ലല്ലോ!" ഉറക്കപ്പിച്ച്‌ മാറിയിട്ടില്ല!

പണ്ട്‌ ഈ അപ്പച്ചനെ ഇങ്ങനെ പ്രാകികൊണ്ട്‌ എത്ര പ്രഭാതങ്ങള്‍!

"എടാ, നീ മുഖം കഴുകി വാ, ഒരു പ്രശ്നമുണ്ട്‌"

എന്തുപറ്റി, റബര്‍ വില ഇടിഞ്ഞോ? തോമാച്ചന്‍ അത്ഭുതപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ മുഖം ഒന്നു കഴുകി വീണ്ടും ഫോണെടുത്തു.

"എന്തു പറ്റി അപ്പച്ചാ"

"എടാ, ഇന്നലെ ആ പഞ്ചായത്തിലെ മണിയന്‍ വന്നിരുന്നു. കല്യാണം കഴിഞ്ഞവരുടെ ഒരു ലിസ്റ്റും കൊണ്ട്‌. ഇപ്പൊള്‍ ഗവണ്‍മന്റ്‌ ഒരു പുതിയ റൂള്‍ കൊണ്ടുവന്നത്രെ. കല്യാണങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ഇപ്പോള്‍ അത്‌ പഞ്ചായത്തു വഴിയും ആവാം. ഈ പഞ്ചായത്തിലെ കല്യാണലിസ്റ്റ്‌ എടുത്തപ്പൊള്‍ പക്ഷെ നിന്റെ പേരു ആ ലിസ്റ്റിലില്ല!" അപ്പച്ചന്‍ ആകെ വെപ്രാളത്തിലാണു.

അതെങ്ങനെ സംഭവിക്കും? ഇതിപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ തന്തയുമായി. എന്നിട്ടും പഞ്ചായത്തുകാര്‍ക്കിതെന്തുപറ്റി?

"പക്ഷെ നമ്മള്‍ റെജിസ്റ്റര്‍ ചെയ്തതാണല്ലോ? അല്ലേ? എന്തെങ്കിലും കമ്മ്യുണിക്കേഷന്‍ ഫാള്‍ട്ട്‌ ആകും പഞ്ചായത്തുകാര്‍ക്ക്‌, അപ്പച്ചന്‍ ഇങ്ങനെ റ്റെന്‍ഷന്‍ അടിക്കണ്ടാ" തോമാച്ചന്‍ ആശ്വസിപ്പിച്ചു.

"അറിയില്ലടാ, എതായാലും ഇതു ചിലപ്പോള്‍ പ്രശ്നമാവും, നാളെ നിന്റെ കുഞ്ഞു ചോദിക്കില്ലേ അച്ചന്‍ അമ്മയെ കല്യാണം കഴിക്കാതെ ഇങ്ങനെ താമസിപ്പിക്കുന്നതെന്തിനാന്നു?" അപ്പച്ചന്‍ ചിന്താകുലനായി.

"അയ്യോ, നാളെ ഇനി വിദേശത്ത്‌ താമസമാക്കുമ്പൊള്‍ വിസ ഒരു പ്രശ്നമാവുമോ?" തോമാച്ചന്‍ പക്ഷെ ചിന്തിച്ചത്‌ ആ രീതിയിലാണു.

"നീ ഏതായാലും ഇങ്ങോട്ടോന്ന് വരണ്ടിവരും" അപ്പച്ചന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ഒരു ഡിസൈന്‍ ഡോക്കുമെന്റിനു മുന്നില്‍ പകച്ചിരിക്കുന്ന സോഫ്റ്റ്‌ വയറനെ പോലെ തോമാച്ചന്‍ അങ്ങനെ ഇരുന്നു...

ഒരു ചട്ടുകവുമായി അതാ ഗീതാകുമാരി മുന്നില്‍...തോമാച്ചന്‍ ഇപ്പോളും അതേ ഇരിപ്പാണു.

"എന്താ അച്ചായാ, എന്താ പറ്റ്യേ?" ഗീത ചോദിച്ചു.

"നമ്മള്‍ ശരിക്കും കല്യാണം കഴിച്ചതല്ലേ?" അതോ എല്ലാം ഒരു സ്വപ്നമായിരുന്നോ?"

ഗീതക്കൊന്നും മനസ്സിലായില്ല. "നമുക്കൊരു കുട്ടി വരെ ഉണ്ടായി, ഇപ്പൊഴും ഇതോരു സ്വപ്നമാണോ? എങ്കില്‍ ഒരു രാത്രികൊണ്ടു തന്നെ എന്തോരെളുപ്പമായേനേ, ഞാന്‍ ഈ ഒന്‍പതു മാസം ബുദ്ധിമുട്ടണമായിരുന്നോ?"

ആ കളിയാക്കല്‍ തോമാച്ചനു ഇഷ്ടപ്പെട്ടില്ല. "ചില പ്രശ്നങ്ങള്‍ ഉണ്ടെടി", നമ്മുടെ കല്യാണം നമ്മുടെ പഞ്ചായത്തിനു ബോധിച്ചില്ലെന്നു തോന്നുന്നു. ഞാന്‍ ഇപ്പോഴും അവിവാഹിതനാണു അവിടെ"

"ഈശ്വരാ, എന്റെ കുഞ്ഞു തന്തയില്ലത്തവനാവുമോ?" ഗീതക്കു കരച്ചില്‍ വന്നു.

പറഞ്ഞു തീന്നില്ല, വീണ്ടും തോമാച്ചന്റെ മൊബൈല്‍ ശബ്ദ്ധിച്ചു. അമ്മച്ചിയാണു.

"എടാ നീ ആ കുരുത്തംകെട്ടവളെ കെട്ടിയപ്പോളേ തോന്നി, ഇതു അവരു തന്തയും മോളും കൂടി ഒപ്പിച്ചതാ, ഇനി എന്താണാവോ വരാന്‍ പൊണതു" ഒന്നു ശ്വാസം പോലും വിടാതെ അമ്മച്ചി. "നീ സൂക്ഷിച്ചോണം, ഇനി അവരു കുഞ്ഞിനേം തട്ടിയെടുക്കും!!" വീണ്ടും ഭീഷണി.

"അമ്മച്ചി ഒന്നു സമാധാനപ്പെട്‌" തോമാച്ചന്‍ പറഞ്ഞു. "ഇത്‌ ഒരു ക്ലെറിക്കല്‍ മിസ്റ്റേക്ക്‌ ആവും, ഞാന്‍ പിന്നെ വിളിക്കാം"

ഈ കല്യാണമേ അമ്മച്ചിക്ക്‌ ഇഷ്ടപ്പെട്ടില്ലായിരുന്നു. സ്വന്തം മകന്‍ ഒരു ഹിന്ദു പെണ്ണിനെ! ഐ ടി നസ്രാണിപ്പെണ്ണുങ്ങള്‍ എത്രയുണ്ട്‌ ബംഗളൂരുവില്‍. ഒന്നിനെപ്പൊലും അവനു ബോധിച്ചില്ലല്ലോ? പക്ഷെ തോമാച്ചന്‍ അതാണു. ഇഷ്ടപ്പെട്ട പെണ്ണിനെ ജാതി നോക്കാതെ കെട്ടി.

"അമ്മച്ചി വല്ലതും പറഞ്ഞോ?" ഗീത ചോദിച്ചതു കേട്ട്‌ തോമാച്ചന്‍ ഒന്നു ഞെട്ടി. അവള്‍ ചട്ടുകം ഒന്ന് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. "എന്താ എന്നെ പറ്റി..." അവളെ മുഴുമിപ്പിക്കാന്‍ തോമാച്ചന്‍ അനുവദിച്ചില്ല.

"അതേ, നമ്മള്‍ക്ക്‌ നാളെത്തന്നെ നാട്ടിലോട്ട്‌ പോവാം" ഇതിനോരു സമാധാനം കണ്ടിട്ടു മതി"

അങ്ങനെ നാട്ടിലേക്കുള്ള ട്രയിന്‍ പിടിച്ച്‌, ചിന്താമഗ്നയായിരിക്കുന്ന ഗീതാകുമാരിയോട്‌ തോമാച്ചന്‍ പറഞ്ഞു "എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്‌? നമ്മള്‍ക്ക്‌ അറിയാലോ സത്യം" പിന്നെ തന്റെ കുഞ്ഞു തോമാച്ചനോടും ഒരു ശ്രിങ്കാരത്തോടെ ചോദിച്ചു "കുട്ടനും അറിയാലോ? അല്ലേ?"

പക്ഷെ അവനു ഒരു സംശയം പോലെ...കുഞ്ഞു രണ്ടു പേരേയും ഒന്നു തുറിച്ചു നോക്കി. തോമാച്ചന്‍ ഒന്നു പരിഭ്രമിച്ചു. "ഏയ്‌, ഞങ്ങള്‍ അത്തരക്കാരല്ല! മോന്‍ കരുതുന്നതുപോലെ അല്ലാട്ടോ! സത്യം"

-------------------------------

സ്ഥലം: മലയോര ഗ്രാമത്തിലെ ഒരു പഞ്ചായത്ത്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

ഭയഭക്തി ബഹുമാനത്തോടെ തോമസ്‌ കുട്ടിയും ഗീതാകുമാരിയും സാമുവല്‍ സാറിനെ നോക്കി നിന്നു. സാര്‍ കുറച്ചു തിരക്കിലാണു. പലപ്പോഴായി കമ്പനിയില്‍ മാനേജറിന്റെ മുന്നില്‍ ഇതേപടി നിന്നിട്ടുണ്ട്‌. പക്ഷെ ചുറ്റുപാടുകള്‍ ഇവിടെ മോശമാണു. എ സി ഇല്ല, പേരിനു ഒരു ഫാന്‍ മുകളില്‍ കറങ്ങുന്നുണ്ട്‌. ആകെ പൊടിപടലം, ഫയലുകള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു.

"നിങ്ങള്‍ ഐടിക്കാര്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ? എന്നിട്ട്‌ ഇങ്ങനെ കാണിച്ചാലോ?" സാമുവല്‍ സാര്‍ തോമാച്ചനോട്‌ ചോദിച്ചു. "കല്യാണമൊക്കെ പൊടിപൊടിച്ച്‌ നടത്തും, എന്നിട്ട്‌ ഞങ്ങള്‍ പിന്നാലെ നടക്കണം. ഇതൊക്കെ നമ്മുടെ ആവശ്യമാണോ?"

സാര്‍ കൂടുതന്‍ വാചാലനാവുമ്പോഴേക്കും തോമാച്ചന്‍ ഇടപ്പെട്ട്ടു.

"സാര്‍,ഞങ്ങള്‍ ഒരാളെ ഏല്‍പ്പിച്ചതാ...കല്യാണം കഴിഞ്ഞു പുള്ളി പറഞ്ഞ പേപ്പറിലെല്ലാം ഒപ്പിട്ടും കൊടുത്തു" കര്‍ത്താവേ! ഇനി വീടിന്റെ ആധാരമോ മറ്റോ ആയിരുന്നോ അത്‌?

"ഞാനും ഒപ്പിട്ടതാ" ഗീതയും സങ്കടപ്പെട്ടു.

"ശരി, ഈ ഫോം രണ്ടു പേരും ഒന്നു ഫില്‍ ചെയ്തേക്ക്‌" സാമുവല്‍ സാര്‍ അവര്‍ക്ക്‌ നേരെ നീട്ടി.

തോമാച്ചനും ഗീതയും അങ്ങനെ ഫോമെല്ലാം ഫില്‍ ചെയ്തു കൊടുത്തു. സാമുവല്‍ സാര്‍ ഫോമിലൂടെ ഒന്നു കാണ്ണോടിച്ചു..ഏതൊക്കെയോ പേപ്പറുകളില്‍ എന്തോക്കെയോ എഴുതാന്‍ തുടങ്ങി. പെട്ടെന്നാണു സാര്‍ ഒന്നു ഞെട്ടിയത്‌. പിന്നെ ഗീതാകുമാരിയെ ഒന്നു തുറിച്ചു നോക്കി.

"ഇതു പ്രശ്നമാവും. മാഡം ഹിന്ദുവണോ? ഞാന്‍ വിചാരിച്ചു മാമോദീസ മുങ്ങിയ ഒരു പെണ്ണാണെന്ന്"

"ഞാന്‍ ഭാരതപ്പുഴയില്‍ മുങ്ങിയിട്ടുണ്ട്‌!" ഗീത നിഷ്കളങ്കമായി മറുപടി നല്‍കി.

"തോമസ്‌, ഇത്‌ കൈവിട്ടു പോയി. ഇന്റര്‍കാസ്റ്റ്‌ ആയതിനാല്‍ സ്പെഷ്യല്‍ ആക്റ്റ്‌ അണു. കല്യാണം കഴിഞ്ഞു രണ്ട്‌ മാസത്തിനുള്ളില്‍ രെജിസ്റ്റര്‍ ചെയ്യണമായിരുന്നു, ഇനി ഇപ്പോ?..."

"സാര്‍, അങ്ങനെ പറയരുത്‌. എന്റെ അഭിമാനത്തിന്റെ പ്രശ്നമാണു. എനിക്കൊരു മോനുണ്ട്‌" തോമാച്ചനു കരച്ചില്‍ വന്നു.

അല്‍പ്പമൊന്നു അലോചിച്ച്‌ സാമുവല്‍ സാര്‍ പറഞ്ഞു. "ഞാന്‍ നിന്റെ അപ്പച്ചനുമായി സംസാരിക്കട്ടെ".

തോമച്ചന്‍ കുടുംബവുമായി തിരിച്ച്‌ ബംഗളൂരുവിലേക്ക്‌ പോയി.

-------------------------------

മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ അപ്പച്ചന്‍ വീണ്ടും വിളിച്ചു.

"തോമസേ, ഞാനാ സാമുവലുമായി സംസാരിച്ചിട്ടുണ്ട്‌. കുറച്ചു കാശു കൊടുത്തെങ്കിലും ഇതു നമ്മള്‍ക്കു ശരിയാക്കാം. നീ നാളെ തന്നെ ഇങ്ങോട്ടു വാ".

തോമാച്ചനു പക്ഷെ പിന്നെ കുറച്ചു കാലത്തേക്ക്‌ നാട്ടിലേക്ക്‌ പൊവാന്‍ പറ്റിയില്ല. ഓഫീസില്‍ കടുത്ത പണി. എസ്കലേഷന്‍, എലിവേഷന്‍, ഡെവലപ്പ്‌മന്റ്‌ ക്ലോസ്‌, കറക്ഷന്‍ ക്ലോസ്‌, ബഗ്ഗ്‌ ഫിക്സിംഗ്‌ കോഡ്‌ പാച്ചിംഗ്‌, കോഡ്‌ റിവ്യു, യൂണിറ്റ്‌ ടെസ്റ്റ്‌ പിന്നെ ലീഡ്‌ ആയതിനാല്‍ എക്സെല്‍ ഷീറ്റിലെ കലാ പരിപാടികള്‍. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത്‌ ഒരു മഴ വില്ലു പോലെ മനേഹരമായി എഫര്‍ട്ട്‌ എസ്റ്റിമേഷന്‍... ഇതിനിടെയില്‍ പുള്ളിക്കാരന്‍ ഒരു ആശ്വാസം പോലെ തന്റെ കല്യാണ പ്രശ്നം ഒരു ടീം മേറ്റിനോട്‌ പറയുകയും ചെയ്തു. (എരിതീയില്‍ എണ്ണ!).

ഏതാനും ദിവസങ്ങള്‍ക്കു ശേഷം തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ തോമാച്ചന്‍ വീണ്ടും കുടുംബവുമായി നാട്ടിലേക്ക്‌ പോവാന്‍ തയ്യാറെടുത്തു. പക്ഷെ ഇടി വെട്ടിയവന്റെ മുന്നിലേക്ക്‌ ബഗ്ഗ്‌ ഫിക്സ്‌ ചെയ്യാന്‍ ഇട്ടുകൊടുത്ത പോലെ അപ്പച്ചന്റെ കോള്‍,"തോമസ്സെ, സാമുവല്‍ സ്ഥലം വിട്ടുപോയി. പുതിയ ഒരാളാണുപോലും ഇപ്പോള്‍, ഏതായാലും നീ ഒന്നു വന്നേക്ക്‌".

-------------------------------

സ്ഥലം: മലയോര ഗ്രാമത്തിലെ അതേ പഞ്ചായത്ത്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

വീണ്ടും ഭയഭക്തി ബഹുമാനത്തോടെ തോമാച്ചനും ഗീതാകുമാരിയും വര്‍ക്കിസാറിനെ നോക്കി നിന്നു. സാര്‍ കുറച്ചു തിരക്കിലാണു. പഴയ ചുറ്റുപാടുകള്‍ തന്നെ. "നിങ്ങള്‍ ഐടിക്കാര്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ? എന്നിട്ട്‌ ഇങ്ങനെ കാണിച്ചാലോ? വല്യ ജാട കാണിച്ച്‌ നടന്നേക്കും. ഒരു ഗുണവുമില്ല". വര്‍ക്കി ചൂടാവുന്നു.

ഈ വര്‍ക്കിയുടെ ഒരു മോന്‍ പുറം നാട്ടിലെവിടെയോ കമ്പ്യൂട്ടര്‍ പടിക്കുന്നുണ്ട്‌!! അത്‌ വേറെ കാര്യം. തോമാച്ചനു ചോറിച്ചില്‍ വന്നു.

"സാമുവല്‍ പറഞ്ഞ പോലെ 'അഡ്ജസ്റ്റ്‌' ഒന്നും എനിക്ക്‌ ചെയ്യാന്‍ കഴിയില്ല. ഞാന്‍ അതു ഇയാളുടെ അപ്പച്ചനോട്‌ പറഞ്ഞിട്ടുണ്ട്‌". വര്‍ക്കി ഒടക്കിലേക്കാണു പോകുന്നത്‌. "വീണ്ടും ഒരു കല്യാണം കഴിക്കണം!"

തോമാച്ചനും ഗീതാകുമാരിയും ഒന്നു ഞെട്ടി. വീണ്ടും കല്യാണം?

"പഴയപോലെ സദ്യയൊക്കെ വിളമ്പി, നാട്ടുകാരെയൊക്കെ വിളിച്ച്‌ വെണോ?" ഗീതക്കു സംശയം.

"വേണമെന്നില്ല, ഞങ്ങള്‍ക്കൊക്കെ ഒരു ചെലവ്‌ തന്നാല്‍ മതി" വര്‍ക്കി പറഞ്ഞു.

"അപ്പോള്‍ മോനോ?" തോമാച്ചന്‍ ചോദിച്ചു.

"അത്‌ നിങ്ങള്‍ക്കു തീരുമാനിക്കാം. ഒരു പുതിയ ജീവിതമല്ലെ, പഴയതൊന്നും വേണമെന്നില്ല! ഇനിയും അതെല്ലാം അവാമല്ലോ? " വര്‍ക്കി ഗീതയെ നോക്കി വെളുക്കനെ ചിരിച്ചു.

'അത്‌ നീ നിന്റെ കെട്ടിയോളോട്‌ പറയടാ പട്ടി' തോമാച്ചന്‍ മനസ്സില്‍ പറഞ്ഞു.

-------------------------------

സ്ഥലം: മലയോര നഗരത്തിലെ ഒരു രജിസ്റ്റര്‍ ഓഫീസ്‌.
കഥാപാത്രങ്ങള്‍: രണ്ട്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയേര്‍സ്‌, പിന്നെ ഒരു കൂട്ടം 'പുവര്‍' ഗവണ്‍മന്റ്‌ ജോലിക്കാര്‍.

അങ്ങനെ ആ സുദിനം വന്നു. തോമസ്‌ കുട്ടി കടുവാപ്പറമ്പിലിന്റേയും ഗീതാകുമാറിയുടേയും രണ്ടാം കല്യണം (റെജിസ്റ്റര്‍ കല്യാണം)!. ഒരു ശനിയാഴ്ചയായിരുന്നു അത്‌. ഓഫീസിലൊന്നും അറിയിക്കതെ തോമാച്ചന്‍ മുങ്ങി. അപ്പച്ചന്‍, സ്വന്തത്തില്‍ ഒരങ്കിള്‍ ഇവരാണു സാക്ഷികളായി ഉണ്ടായിരുന്നത്‌. റജിസ്റ്റര്‍ ഓഫീസില്‍ ഒരോ ആവശ്യങ്ങള്‍ക്കു വന്ന നാട്ടുകാര്‍ മൂക്കത്തു വിരല്‍ വച്ചു.

'ഈ കമ്പ്യൂട്ടര്‍ക്കാരോക്കെ ഇങ്ങനെ തുടങ്ങിയാലേങ്ങനാ, അമേരിക്കന്‍ മോഡലാ... ഒന്നിച്ചു കഴിഞ്ഞു ഒരു കുഞ്ഞുണ്ടായിട്ടാ കല്യാണം. നാണം ഇല്ലാത്തവന്മാര്‍!'

ഏതായാലും ചടങ്ങു കഴിഞ്ഞു. പതിവു പോലെ നോട്ടീസ്‌ ബോര്‍ഡില്‍ പേര്‍ വന്നു! ഇനി അരെങ്കിലും എതിര്‍പ്പു പറഞ്ഞാല്‍ പ്രശ്നമാവും. മുപ്പതു ദിനം നോട്ടീസില്‍ അങ്ങനെ പേര്‍ കിടക്കും. ആരാ ഇനി പ്രശ്നമുണ്ടാക്കാന്‍ വരുന്നത്‌. തോമാച്ചന്‍ ഓര്‍ത്തു. പണ്ട്‌ താന്‍ ഉപേക്ഷിച്ച കാമുകിമാരൊക്കെ ഇപ്പൊള്‍ കല്യാണം കഴിച്ചു സുഖമായി കുഞ്ഞുങ്ങളേയും നോക്കി ജീവിക്കുന്നു. അങ്ങനെ തോമാച്ചന്‍ ആശ്വസിച്ചു. പക്ഷെ കുറച്ചു 'പാരകള്‍' ബംഗളൂരുവില്‍ നിന്ന് വോള്‍വോ ബസ്സും പിടിച്ചു വരുന്ന കാര്യം പുള്ളിക്കാരന്‍ അറിഞ്ഞില്ല!

-------------------------------

സ്ഥലം: ബംഗളുരുവുലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി.
കഥാപാത്രങ്ങള്‍: ഒരു ലീഡ്‌ സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയറും ഒപ്പം സ്വന്തം ടീമും.

മലയോരത്തെ ആ റജിസ്റ്റര്‍ ആഫീസില്‍ നിന്ന് ഒരു കാള്‍...

"തോമസ്സ്‌ അല്ലെ?"

"ഹലോ, തോമസ്‌ കുട്ടി സ്പീക്കിംഗ്‌" ശബ്ദം പരുക്കനാക്കി തോമാച്ചന്‍. ( ടീം ലീഡ്‌ അല്ലെ - അങ്ങനെ ആവണം!)

"താങ്കള്‍ കഴിഞ്ഞ ആഴ്ചയല്ലേ വിവാഹം റജിസ്റ്റര്‍ ചെയ്തത്‌? ഒരു പ്രശ്നം കാണുന്നു. കുറച്ചു പേര്‍ ഒബ്ജെക്റ്റ്‌ ചെയ്തിരിക്കുന്നു!, താങ്കള്‍ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേരണം" ഒരും മയവുമിലാതെ മറു ഭാഗത്തു നിന്നും.

തോമാച്ചന്‍ ഐസായി. ആരാ കര്‍ത്താവേ ഇത്‌?

"ആരാ ഒബ്ജെക്റ്റ്‌ ചെയ്തതെന്നു പറയാമോ?" തോമാച്ചന്‍ ആകെ വിയര്‍ത്തു. ശബ്ദം ഉയര്‍ന്നതിനാല്‍ ക്യുബിക്കളിലുള്ള സഹ ഐടിക്കാര്‍ ശ്രദ്ധിക്കന്‍ തുടങ്ങി.

"ആരാണെന്നു മനസ്സിലായില്ല. പക്ഷെ ബംഗളൂരുവില്‍ നിന്നാണു അവരു വന്നതെന്നു തോന്നുന്നു. ഇവിടെ നോട്ടീസ്‌ ബോര്‍ഡില്‍ അവര്‍ വേറെ ഒരു നോട്ടിസ്‌ ഒട്ടിച്ചാ പോയത്‌!. വേണമെങ്കില്‍ ഞാന്‍ വായിച്ചു കേള്‍പ്പിക്കാം".

ബംഗളൂരുവില്‍ നിന്നോ? എതു തെണ്ടിയാണത്‌? "സാര്‍, വായിക്കു" തോമാച്ചനു കരച്ചില്‍ വന്നു.
"
ബഹുമാനപ്പെട്ട രെജിസ്റ്റാര്‍ അറിയുന്നതിനു,

കഴിഞ്ഞ ശനിയാഴ്ച തോമസ്‌ കുട്ടി കടുവാപ്പറമ്പിലും ഗീതാകുമാരിയും ഈ ഓഫീസില്‍ വച്ചു റജിസ്റ്റര്‍ വിവാഹം ചെയ്തെന്ന് മനസ്സ്സിലാക്കുന്നു. ഒരു രീതിയിലും അംഗീകരിക്കാന്‍ അവാത്തതാണു ആ വിവാഹം. തോമസ്‌ കുട്ടി ഒരു പരമ നാറിയും സംസ്ക്കാരം തീരെയില്ലാത്തവനുമാണെന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഒപ്പം ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകരെ ശാരീരികമായും(?) മാനസികമായും പീഡിപ്പിക്കുകയും അവര്‍ക്കു ഒരു ദയാ ദാക്ഷിണ്യമില്ലാതെ 'പണികള്‍' കൊടുക്കുകയും ചെയ്യുന്ന ഈ ടീം ലീഡ്‌, ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ 'കമ്മിറ്റ്‌' ചെയ്ത്‌ കസ്റ്റമേര്‍സിനെ മണി അടിക്കുകയും എന്നിട്ട്‌ കുറ്റങ്ങളെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. ഒരു ലൈന്‍ കോഡില്‍ ഒരായിരം ബഗുകള്‍ തീര്‍ക്കുന്ന ഈ തെണ്ടി, സ്വന്തമായി ഒരു കമ്പ്യുട്ടര്‍ പ്രോഗ്രാം പോലും ഇതു വരെ 'കമ്പയില്‍' ചെയ്ത്‌ ഓടിച്ചിട്ടില്ല!. വിവാഹം ചെയ്യുന്ന ആ പാവം പെണ്ണിനെ ഇയാള്‍ അന്യന്റെ 'കോഡ്‌' കാണിച്ച്‌ വീഴ്ത്തി, ഇല്ലാത്ത 'സ്പെക്‌' കാണിച്ച്‌ വശീകരിച്ചു എന്നാണു ഞങ്ങള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞതു. അയതിനാല്‍ ഈ വിവാഹം ഞങ്ങള്‍ ബംഗളൂര്‍കാരെ സംബന്ധിച്ചിടത്തോളം നടുക്കം ഉളവാക്കുന്നതും മനസാക്ഷിയെ ഞെട്ടിക്കുന്നതും അണെന്നും അറിയിച്ചു കൊള്ളുന്നു. ഇതു തടയാന്‍ ആവുന്നതെല്ലം അങ്ങ്‌ ചെയ്യണം.

എന്ന്,
സസ്നേഹം ഒരു കൂട്ട്ടം സര്‍വ്വംസഹരായ സൊഫ്റ്റ്‌ വെയര്‍ എഞ്ജിനിയര്‍മാര്‍.
"

അങ്ങേ തലക്കല്‍ ശബ്ദ്ധം നിലച്ചു.

തോമാച്ചന്‍ ആകെ തളര്‍ന്നു പോയി. പതിയെ കസേരയിലേക്ക്‌ ചാഞ്ഞു. മുന്നിലുള്ള ലാപ്‌ ടോപ്പ്‌ ഒരു പെരുമ്പാമ്പായി മാറി തന്നെ വിഴുങ്ങുന്നതായി തോന്നി. പതിയെ ചുറ്റിനും നോക്കി. സഹ പ്രവര്‍ത്തകര്‍ സൊഫ്റ്റ്‌ വെയറില്‍ തകര്‍ത്ത്‌ പണിയുന്നു.

'എന്നോട്‌ ഈ പണി വേണമോ? ഞാനും നിങ്ങളെപ്പൊലെ ഒരാള്‍ ആയിരുന്നില്ലേ? സാഹചര്യങ്ങള്‍ എന്നെ ഇങ്ങനെ ആക്കിയതല്ലെ കൂട്ടുകാരേ? (മനേജര്‍ കേള്‍ക്കണ്ട!), വന്ന വഴി മറക്കാത്തവനല്ല ഈ തോമാച്ചന്‍!' എന്നാലും ഒരു പ്രോഗ്രാം പോലും ഞാന്‍ എഴുതിയില്ല എന്നൊക്കെ പറയുമ്പൊള്‍....' തോമാച്ചന്റെ കണ്ണുനീരില്‍ ടിഷ്യു പേപ്പറുകള്‍ അലിഞ്ഞ്‌ ഇല്ലാതായി.

ഇതെ സമയം, മറ്റൊരു മള്‍ട്ടി നാഷണലില്‍ ഗീതാകുമാരി തന്റെ സഹ ഐടിക്കാര്‍ക്കു ഒരു ഈ മെയില്‍ അയച്ചു.
"

എന്റെ സ്വന്തം അച്ചായനും ഞാനും തമ്മില്‍ എന്റെ വാവയുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും വിവാഹിതരായ കാര്യം സസന്തോഷം അറിയിച്ചു കൊള്ളുന്നു. അയതിനാല്‍ കുറച്ചു കേരളാ ചിപ്സും സ്വീറ്റ്‌ സും എന്റെ ഡെസ്ക്കില്‍ ഉണ്ട്‌! ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം എടുക്കാം...

താങ്ക്സ്‌ ആന്റ്‌ റികാര്‍ഡ്സ്‌,
ഗീതാകുമാരി

"
ആക്രാന്തം മൂത്ത കുരങ്ങന്മാര്‍ ചിതറിയ തേങ്ങാപ്പൂളുകള്‍ക്കായി ഓടിയടുത്തു...

അഭിപ്രായങ്ങള്‍

ഉല്ലാസ് പറഞ്ഞു…
ആദ്യമായാ ഇത്രയും വലിയ എഴുത്ത്‌. ഇതു താങ്ങാന്‍ ദേവി, ഈ ബ്ലോഗിനു കരുത്തു നല്‍കണെ! :-)
അജ്ഞാതന്‍ പറഞ്ഞു…
don't call software engr!!
Its shame for actual engineers!!! Call them software writers or soft ware makers some thing like that.
സത്യമാണേ കോട് മച്ചു കൈ........ സസ്നേഹം
അലി പറഞ്ഞു…
ചങ്കരാ...
എഴുത്ത് അസ്സലായിരുന്നു.
എത്രയെത്ര തോമാച്ചൻ‌മാരും ഗീതാകുമാരിമാരും ഇപ്പോഴും പഞ്ചായത്തിന്റെ വരാന്ത കയറിയിറങ്ങുന്നു. നാട്ടിലെ സർക്കാരുദ്യോഗമുള്ളൊരു സുഹൃത്ത് ഇപ്പൊ രണ്ട് മക്കളായതിനു ശേഷം വീണ്ടും കല്യാണം കഴിക്കാനായി നടക്കുന്നു. ഒന്നുകിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കല്യാണം കഴിച്ചതിന്റെ നടപടികൾ നേരിടണം അല്ലെങ്കിൽ ആദ്യത്തെകുട്ടി കല്യാ‍ണത്തിനു മുമ്പുണ്ടായതാണെന്നു സമ്മതിക്കണം!
Ranjith പറഞ്ഞു…
kalakki....
Naushu പറഞ്ഞു…
ഇതല്ല, ഇതിലും വലുത് താങ്ങാന്‍ ഈ ബ്ലോഗിന് കരുത്തുണ്ട് ചങ്കരാ...
നീ ധൈര്യമായി എഴിതുക്കോ...
അജ്ഞാതന്‍ പറഞ്ഞു…
സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ , വിവരമുള്ളവര്‍ -കുറെ പ്രാവശ്യം ഉപയോഗിച്ച് കണ്ടു. അങ്ങനെയന്നോ സ്വയം ധരിച്ചു വച്ചിരിക്കുന്നത് .നിങ്ങള്‍ക്കൊക്കെ ഒരു വിചാരമുണ്ട് , ഇതാണ് ലോകത്തിലെ അത്യുന്നതമായ ജോലി , കാശ് എന്നൊക്കെ ..ഒന്ന് കണ്ണ് മിഴിച്ചു പുറത്തേക്കു നോക്കെടെ !! പകുതി വായിച്ചു നിര്‍ത്തി. വെറും ജാടയല്ല , ജട !
-ജ്ഞാത
നാസ് പറഞ്ഞു…
ഹ ഹ ..കൊള്ളാലോ ചങ്കരാ ഫാവന...:-)
jayanEvoor പറഞ്ഞു…
Thakarppan!

Keep writing like this!

Relevant, funny and enjoyable!
Ashly പറഞ്ഞു…
:) ഹ..ഹ..ഹ...ഞാന്‍ വിവാഹം കഴിഞ്ഞു പെട്ടന്ന് തന്നെ പഞ്ചായത്ത്‌ ഓഫ്സില്‍ പോയി പിടി കൊടുത്തു. ഇന്റര്‍ സ്റ്റേറ്റ് വിവാഹം ആയതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടി.

നമ്മുടെ Govt staffs- ഹോ..ഇവിടെ മാസം ആറക്കം ശമ്പളം വാങ്ങുവ്വ്‌ ആള്കാര്ട്‌െ ആറായിരം ഇരട്ടി തലകനം !!!!!!
Vipin vasudev പറഞ്ഞു…
ചങ്കരാ, കഥ കലക്കി ട്ടോ...
----
പിന്നെ ഇവിടെ കമന്റ്‌ ഇട്ട ഒരു അനോണിയോട്‌ ,
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറയുന്നത് , മറ്റു എഞ്ചിനീയര്‍ സിന് മോശം ആന്നെന്നു പറഞ്ഞത് എങ്ങിനാന്ന് മനസിലായില്ല കൂട്ടുകാരാ.എഞ്ചിനീയറിംഗ് കോളേജ് -ല്‍ പോയി നാല് കൊല്ലം പഠിച്ചത് കൊണ്ട് മാത്രം ഒരാള്‍ എഞ്ചിനീയര്‍ ആകുമോ സാറേ , ഇനി ഏതൊക്കെ എഞ്ചിനീയര്‍ മാരെ ശെരിക്കുള്ള എഞ്ചിനീയര്‍ സ് എന്ന് പറയാം എന്ന് കൂടെ അവിടന്ന് അരുള്‍ ചെയ്‌താല്‍ കൊള്ളാമായിരുന്നു. പിന്നെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ , അതാണ്‌ ഏറ്റവും വലിയ ജോലി എന്നോകെ വിചാരിക്കാന്‍ മാത്രം മണ്ടന്മാരാണോ നമ്മള്‍. എല്ലാ ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

മനസ്സില്‍ തന്റെ ജോലിയെ കുറിച്ച് അപകര്‍ഷത ബോധം ഉള്ള ഒരാള്‍ക്കേ ഇങ്ങനെ സംസാരിക്കാന്‍ കഴിയു, തനിക്കു കിട്ടാത്തത് മറ്റുള്ള ആളുകള്‍ ക്ക് കിട്ടുമ്പോള്‍ ഉള്ള ഒരു അസൂയ ഇതിനു പിന്നില്‍ ഉണ്ട് . ഇത് ഒരു മാനസീക പ്രശ്നം തന്നെ ആണ്.

ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കു , പക്ഷെ അനോണി ആയല്ല.
കൂതറHashimܓ പറഞ്ഞു…
ഹ ഹ ഹാ
നല്ല വിവരണം, നന്നായി പറഞ്ഞിരിക്കുന്നു, ഇഷ്ട്ടായി.. :)
വലിയ എഴുത്താണെങ്കിലും അതിഗംഭീരമായി.
വായിച്ചവസാനിപ്പിക്കാതെ കണ്ണെടുക്കാന്‍ കഴിയാത്ത അവതരണം. ഒരു പുതുമ പോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ആയപ്പോള്‍ മനോഹരമായി.
വളരെ രസിച്ച് വായിച്ചു.
ഇഷ്ടായി ഒത്തിരി.
krishnakumar513 പറഞ്ഞു…
നമ്മുടെ നിയമങ്ങളൊന്നും സഹായത്തിനുള്ളതല്ലല്ലോ!എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാം,ഏതൊക്കെ വഴിയില്‍ .അതിനു മാത്രം
Ebin പറഞ്ഞു…
ഇങ്ങനെ പ്രശ്നമുണ്ടോ ശരിക്കും? ഉണ്ടെങ്കില്‍ പറഞ്ഞത് നന്നായി,ഇനിയിപ്പം നോക്കീം കണ്ടും ചെയ്യാല്ലോ.
കലക്കീട്ടുണ്ട് ചങ്കരാ :)
ഉല്ലാസ് പറഞ്ഞു…
അലി, രണ്‍ജിത്‌, നൗഷു, നാസ്‌, ജയന്‍, ക്യാപ്റ്റന്‍, വാസുദേവ്‌, ഹാഷിം, റാംജി, കൃഷ്ണകുമാര്‍, എബിന്‍, അരുണ്‍ -- എല്ലാവര്‍ക്കും നന്ദി.

പിന്നെ അനോണി സുഹൃത്തെ, ഞാന്‍ ഒരിക്കലും മറ്റു ജോബിലുള്ളവരെക്കുറിച്ച്‌ ഒന്നും മോശമായി പറഞ്ഞിട്ടില്ല. മാത്രമല്ല ആര്‍ക്കാണു കൂടുതല്‍ വിവരമുള്ളതെന്ന് ഞാനോ താങ്കളോ അല്ല തീരുമാനിക്കുന്നത്‌!
കണ്ണനുണ്ണി പറഞ്ഞു…
എനിക്ക് ശരിക്കന്ഗഡ് ഇഷ്ടപ്പെട്ടു...
രാമപുരത്തിന് ഒരു അഭിമാനതിനെ കിട്ടാന്‍ ചാന്‍സ് ഒണ്ടല്ലോ
രഘു പറഞ്ഞു…
എനിയ്ക്കാ സോഫ്റ്റ്വെയര്‍ എഞ്ജിനിയര്‍മാരോട് അസൂയ തോന്നുന്നു! ഇങ്ങനെയെങ്കിലും ഒരു പണി കൊടുക്കാന്‍ അവര്‍ക്കു പറ്റിയല്ലോ!
എക്സെല്‍ ഷീറ്റില്‍ മഴവില്ല് വിരിയുക്കുന്ന ഈ മാന്ത്രികര്‍ക്കൊന്നും തന്നെ വന്ന വഴി ഓര്‍ക്കാനുള്ള സമയമില്ലല്ലോ!!!
:)
നല്ല പോസ്റ്റ്.
വീകെയെന്നിനെ കടമെടുത്താല്‍---
ചങ്കരാ നീയാളൊരു ചങ്കുവാണല്ലോ.
നന്നായിട്ടുണ്ട് ട്ടോ.
anoopkothanalloor പറഞ്ഞു…
അതെങ്ങനെ സംഭവിക്കും? ഇതിപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുടെ തന്തയുമായി. എന്നിട്ടും പഞ്ചായത്തുകാര്‍ക്കിതെന്തുപറ്റി?
പാവം തോമാകുട്ടിയുടെ അപ്പൻ എങ്ങനെ വെപ്രാളപെടാതെയിരിക്കും.
smitha adharsh പറഞ്ഞു…
nice one..
I saw ur comment in my blog..Thanx 4 the nice words..
ഒഴാക്കന്‍. പറഞ്ഞു…
ചങ്കരാ, കഥ കലക്കി
ഉല്ലാസ് പറഞ്ഞു…
കണ്ണനുണ്ണി,രഘു,നാരായണത്ത്‌, അനൂപ്‌, സ്മിത, ഒഴാക്കന്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി!!
ഉല്ലാസ് പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jishad Cronic പറഞ്ഞു…
എഴുത്ത് അസ്സലായിരുന്നു.
poor-me/പാവം-ഞാന്‍ പറഞ്ഞു…
ചങ്കരന്‍ ജി,
പൊടി പറക്കുന്ന പഞ്ചായത്ത് ഓഫിസ് ഇപ്പോള്‍ സിനിമയില്‍ മാത്രം..ഫയ്ല് കൂമ്പാരവും..
വായിച്ചു രസിച്ചു.താങ്കള്‍ ഏകനല്ല....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!