ഒരു പട്ടം പറത്തിയ കഥ!


ഓണ ചിത്രങ്ങളിൽ എന്നും വേണുവിന്റെ മനസ്സിൽ പതിഞ്ഞു നില്ക്കുന്നത് ഗ്രാമത്തിന്റെ പച്ചപ്പും നന്മയും നിറഞ്ഞ ചിത്രങ്ങൾ ആയിരുന്നു. ഒരു പക്ഷെ ടിവി, സിനിമ എന്നിവയുടെ സ്വാധീനമാവം. പക്ഷെ അവൻ  അനുഭവിച്ചറിഞ്ഞ ഓണം എന്നും നാഗരികതയിൽ നിന്നുണ്ടായതാണ്! വളർന്നതും കളിച്ചു നടന്നതും ഒരു ഗവെർന്മെന്റ് കോളനിയിൽ, ചുറ്റുപാടും നൂറിലേറെ വീടുകൾ! പച്ചപ്പ്അങ്ങിങ്ങായി മാത്രം. പക്ഷെ വേണുവും അവന്റെ കൂട്ടുകാരും തിരക്കിനു നടുവിൽ നിന്നാണ് ഓണം ആഘോഷിച്ചിരുന്നത്. എന്നിട്ടും എന്തേ ഓണം വരുമ്പോൾ ഗ്രാമ കാഴ്ചകൾ വീണ്ടും മനസ്സിൽ?

ഓഫീസിൽ നിന്ന് തന്റെ ഫ്ലാറ്റിലെക്കുള്ള യാത്രയിൽ വേണുവിന്റെ ആലോചന മുഴുവൻ ഇതായിരുന്നു. ഒരോണം കൂടി വരവായി.    മകൾ സ്കൂളിൽ പോവാൻ തുടങ്ങിയതിനു ശേഷം ഓണാഘോഷം സിറ്റിയിലെ ഫ്ലാറ്റിൽ ഒതുങ്ങി. കുറച്ചു മലയാളികൾ സുഹൃത്തുകളായി ഉള്ളതിനാൽ ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല! ഉള്ളതുകൊണ്ട് ഓണം പോലെ! പിന്നെ എണ്ണിയാൽ തീരാത്ത മലയാളി അസോസിയേഷനുകൾ മൽസരിച് ഉത്സാഹികുമ്പോൾ ഇനി മഹാബലി കേരളത്തിലേക്ക് പോകാതിരുന്നാലെ അത്ഭുതം ഉള്ളു! പക്ഷെ ഇത്തരം നാഗരിക ആഘോഷങ്ങൾക്ക് അതിന്റേതായ ഒരു ചന്തം ഉണ്ട്. എല്ലാവരും ചേർന്നുള്ള 'organized' ഓണത്തിൽ എല്ലാവിധ ഓണ കാഴ്ചകളും ഉണ്ടാവും! ഉറി അടി മുതൽ കൈ പന്ത് കളി വരെ!തിരുവാതിര മുതൽ കാളപൂട്ടൽ വരെ! ഇതിൽ പലതും ഇന്ന് ഗ്രാമീണർക്കുപൊലും അന്യം.

"ഡാഡി, ഉറങ്ങുകയാ?" മകളുടെ ചോദ്യം.

ചിന്തകൾ കാട് കയറി പോയപ്പോഴേക്കും വേണു വീട്ടിൽ എത്തി സോഫയിൽ മയക്കത്തിലേക്ക് പതിച്ചിരുന്നു. മകളുടെ ചോദ്യം മയക്കം മുടക്കി.

"ഡാഡി ഓരോ കാര്യങ്ങൾ ഓർത്തിരിക്കുകയായിരുന്നു, എന്തേ? " വേണു ചോദിച്ചു.

"ഇതാ ഇന്നത്തെ ഹോം വർക്ക്‌, പെയിന്റിംഗ് ആണ്"
പതിവ് പോലെ അച്ഛൻ അമ്മമാർക്ക്മക്കളുടെ സ്കൂളിൽ നിന്നുള്ള ഡെയിലി അസ്സൈന്മെന്റ്!!

വേണു പെയിന്റിംഗ് ബുക്കിലേക്ക് നോക്കി. ഒരു പട്ടം പറത്തുന്ന കുട്ടി. അതാണ് കളർ ചെയ്യേണ്ടത്.

"ഒക്കെ, ഡാഡി ഹെൽപ്പ് ചെയ്യാം, ആദ്യം കളർ പെൻസിൽ വരട്ടെ" വേണു ഒന്ന് ഉഷാർ ആയി.

വേണു ചിത്രത്തിലേക്ക് വീണ്ടും ഒന്ന് നോക്കി. മനസ്സിൽ തെളിഞ്ഞു വന്ന മറ്റൊരു ഓർമ ചിത്രത്തിൽ ക്രമേണ കാഴ്ച മങ്ങി.

----

" അച്ഛാ, എനിക്ക് ഓണത്തിന് പട്ടം പറപ്പികണം. ഉണ്ണിയും സുധിയുമൊക്കെ എത്ര ഉയത്തില്ലാ പട്ടം പറപ്പിക്കുനത്?"

കൊച്ചു വേണു അച്ഛനോട് വർഷങ്ങൾക്ക് മുൻപ് ഒരുനാൾ തർക്കിച്ചു.
"അതിനു എനിക്ക് പട്ടത്തിന്റെ ടെക്നോളജി അറിയില്ല വേണു" അച്ഛൻ കൈ മലർത്തി.

"ഞാൻ ഉണ്ടാക്കാംവേണു വിട്ടു കൊടുക്കാൻ തയാറല്ലായിരുന്നു.

" ദെ അറിയാത്ത പണിക്കു പോകേണ്ട" അച്ഛന്റെ താക്കീത്.

പിന്നെ ദിവസം മുഴുവൻ വേണു ആരോടും മിണ്ടിയില്ല.

ഒടുവിൽ അമ്മയുടെ സ്വാധീനം വഴി അച്ഛൻ അതിനു സമ്മതിച്ചു

"ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചു തരാം. പട്ടം നീ തനെത്താനെ ഉണ്ടാക്കിക്കോ" അതായിരുന്നു കണ്ടീഷൻ.

അങ്ങനെ ഒരു ചാലെന്ജ് ആയി വേണു പട്ട നിർമ്മാണം ഏറ്റെടുത്തു. പക്ഷെ അത്ര സുഖകരമല്ലായിരുന്നു തുടർ ദിനങ്ങൾ. ഓണം ആണെങ്കിൽ അടുത്തും വരുന്നു. അവസാനം വേറെ വഴികളില്ലാതെ ഉണ്ണിയെ സമീപിച്ചു.

"പട്ടം ഉണ്ടാക്കാൻ പഠിപ്പിക്കാമോ?" വേണു നിസ്സഹായനായി ചോദിച്ചു.

"മനസ്സില്ലാ, എന്നെ നീ മതിലിൽ നിന്ന് തള്ളിയിട്ടില്ലേ?" കഴിഞ്ഞ ഓണത്തിന് സംഭവിച്ചതിനു ഇപ്പോഴാണ്പ്രതികാരം!!

"ഞാൻ സഹായിക്കാം", പതിവില്ലാതെ സുധി വേണുവിനെ ഹെൽപ്പ് ചെയ്യാൻ വന്നു.

തൻറെ ആജന്മ ശത്രു ആകുമെന്ന് കരുതിയവൻ സഹായിക്കാൻ വന്നത് വേണുവിൽ സംശയം ഉണ്ടാക്കിയെങ്കിലും അത്യന്നത്ങ്ങളിൽ പട്ടം പറക്കുനത് സ്വപ്നം കണ്ട അവൻ സുധിയെ വിശ്വസിച്ചു. പട്ടം നിർമ്മാണം പുരോഗമിക്കവേ അച്ഛനും അവനെ സഹായിക്കാൻ വന്നു. ചരടിൽ ചോറ് പുരട്ടി അതിനെ ബലപ്പെടുത്തുന്ന ജോലിയെല്ലാം അച്ഛൻ ചെയ്തു തന്നു. അങ്ങനെ ഒരു വില്ലിന്റെ ആകൃതിയിൽ കമ്പ് മടക്കി, പത്ത് മാതൃഭുമി പേപ്പറിനെ ഒരു നാഴി ചോറ് പശയിൽ ഒന്നിപ്പിച് ഒരു പട്ടം ഉണ്ടായി. ചേച്ചി അറിയാതെ ഒരു സിനിമ മാസികയിൽ നിന്ന് നാല് കളർ പേജു പറിച്ചു പട്ടത്തിനു ചില 'എക്സ്ട്രാ ഫിറ്റിങ്ങ്സ്' ചെയ്തു. കൂടാതെ ഒരു മീറ്റർ അഡീഷനൽ വാല്, ഒരു ഗമക്ക്!!

അങ്ങനെ ഒടുവിൽ ഉത്രാടം വന്നു...വേണു തൻറെ പട്ടവുമായി മൈതാനത് എത്തി. സുധിയും ഉണ്ണിയും നേരത്തെ അവരുടെ പട്ടം ഉന്നതങ്ങളിൽ എത്തിച്ചിരുന്നു!

"ഇതെന്താ വേണുവിനും പട്ടമയോ? " മൈതാനത്ത് നിന്ന അനി ചേട്ടൻ ചോദിച്ചു.
 
"ഞാൻ സഹായിക്കാം പറത്തി വിടാൻ" , ചേട്ടൻ പട്ടം വാങ്ങിയിട്ട് വേണുവിന്റെ അടുത്ത് നൂൽ അയച്ചു കൊടുക്കാൻ പറഞ്ഞു. പതുക്കെ പതുക്കെ ചേട്ടൻ അതിനെ പൊക്കി ആകാശത്തിലേക്ക് തള്ളി.

ആഹ! ഇതാ കുതിക്കുന്നു എന്റെ പട്ടം! വേണുവിനു പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സന്തോഷം! സുധിക്കും ഉണ്ണിക്കും മുകളിലെത്തിയ ശേഷം അവന്മാരെ മൈൻഡ് ചെയ്യാം. അവർ ഒളി കണ്ണിട്ടു നോക്കുന്നുണ്ട് പക്ഷെ കുറച്ചു ജാഡ ആവാം ഇപ്പോൾ!

വിചാരിച്ചതിലും സ്പീഡിൽ ആണ് പട്ടതിന്റെ കുതിപ്പ്! ഹോ ഇത്രയും പ്രതീക്ഷിച്ചില്ല. വേണു മനസ്സിൽ ഓർത്തു.

ഒരു മുപ്പത് മീറ്റർ എത്തിക്കാണും, പെട്ടെന്ന് പട്ടം വിഷുവിനു വിഷ്ണു ചക്രം കറങ്ങുന്നത് പോലെ കറങ്ങാൻ തുടങ്ങി. ഒരു ആറു കറക്കം. പിന്നെ മൂക്ക് കുത്തി മൈതാനത്ത്! വീഴ്ച എന്നാൽ ഒരു ഒന്ന് ഒന്നര വീഴ്ച്ച!! ഇതിനിടയിൽ പട്ടതിന്റെ വാല് മുറിഞ്ഞു മൈതാനത്തിനു പുറത്തെ ഒരു പുളികൊമ്പിൽ പോയി തൂങ്ങി.

അങ്ങനെ പറക്കൽ അവിടെ അവസാനിച്ചു. മാനഹാനിയുടെ അത്യുന്നതങ്ങളിൽ വേണു അങ്ങനെ നിന്നു. അനി ചേട്ടൻ ഓടി വന്നു പട്ടം ഒന്നുയർത്താൻ ശ്രമിച്ചു. പ്രതീക്ഷിക്കാൻ ഒരു വകയും കണ്ടില്ല. അതിനിടയിലാണ് ചേട്ടൻ പട്ടതിന്റെ രണ്ടു വശങ്ങളിലായി ഓരോ ചെറു തുളകൾ കണ്ടത്.

"ഇതെന്താ വേണു?" ചേട്ടൻ ചോദിച്ചു.

"അത് വെന്റിലേഷൻ ആണ്. സുധി പറഞ്ഞിട്ട് ചെയ്തതാ. പട്ടം ചൂടാവാതെ കൂടുതൽ നേരം പറക്കാനാ!! " വേണു പറഞ്ഞു.

"ഓഹോ, എന്ത് വെന്റിലേഷൻ?? എന്നാൽ പിന്നെ ഒരു കൂളന്റ് കൂടി ഫിറ്റ്ചെയ്യായിരുന്നില്ലേ?!! പൊട്ടൻ! അവൻ നിന്നെ പറ്റിച്ചതാ, അവന്റെ പട്ടം ഞാൻ അല്ലെ ഉണ്ടാക്കി കൊടുത്തത്" ചേട്ടൻ ആധികാരികമായി പറഞ്ഞു.

ദൂരെ മാറി ഉണ്ണി ചിരിച്ചു നിൽപ്പുണ്ട്, സുധിയാണേൽ അവന്റെ പട്ടം ഭൂമിയിൽ  നിന്ന് നൂറു പ്രകാശ വര്ഷം ദൂരെയാണ്  പറക്കുന്നത് എന്ന ഭാവത്തിലും!

"സാരമില്ല അടുത്ത ഓണത്തിന് ഞാൻ ഉണ്ടാക്കി തരാം" ചേട്ടൻ വേണുവിനെ ആശ്വസിപ്പിച്ചു.

------

" ഡാഡി, പെൻസിൽ ഇതാ..." മോൾ ദേഹത്തേക്ക് ചാടി വീണപ്പോൾ വേണു വീണ്ടും ഓർമകളിൽ നിന്ന് തിരിച്ചു വന്നു.

" ഡാഡി, എനിക്ക് ഒരു kite ഉണ്ടാക്കി തരുമോ?"

" അതിനു എനിക്ക് kite ടെക്നോളജി അറിയില്ല മോളെ, ഞാൻ ജീവിതത്തിൽ ഒരു പട്ടം പോലും ഉണ്ടാക്കിയിട്ടില്ല" വേണു ചെറിയ ഒരു കള്ളം പറഞ്ഞു.
മോൾ ആകെ നിരാശയിലായി.

"ഒരു കാര്യം ചെയ്യാം, നമുക്ക് Flipkart ലൂടെ ഒന്ന് ഓർഡർ ചെയതല്ലോ?" വേണു മോളോട് ചോദിച്ചു.

അവളുടെ മുഖത്ത് അപ്പോൾ ഒരു ചിരി പടർന്നു കയറി.

അഭിപ്രായങ്ങള്‍

Rani പറഞ്ഞു…
nannayittundu ullas
നിറയെ ഓര്‍മ്മകള്‍ കൊണ്ടുവരുന്നതാണ് ഓണം എന്നും...
ഇഷ്ടായി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!